കര്‍ഷകര്‍ തുലയട്ടെ!! മോണ്‍സാന്റോകള്‍ വാഴ്ക!!

Posted ജനുവരി 26, 2010 by Bijin | ബിജിന്‍
Categories: രാഷ്ട്രീയം

Tags: , , ,

ജനുവരി 25 ലെ ‘ദി ഹിന്ദു’ എഡിറ്റ്‌ പേജില്‍ പി.സായ്നാഥ് കര്‍ഷക ആത്മഹത്യയെക്കുറിച്ച് എഴുതിയിരിക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തെ ‘വളര്‍ച്ച’ – രണ്ടുലക്ഷം കര്‍ഷകരുടെ ആത്മഹത്യ!!!
കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കില്‍ അന്‍പതിനായിരം കര്‍ഷകര്‍ കീടനാശിനിയിലും നാലുമുഴം കയറിലും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. അതായത്‌ ദിനംപ്രതി 65 ഓളം !!!!
അതെ, ഞാനിതെഴുതുമ്പോഴും നിങ്ങള്‍ വായിക്കുമ്പോഴും ആരൊക്കെയോ എവിടെയൊക്കെയോ ജിവിതം അവസാനിപ്പിക്കുകയായിരിക്കും. നിരാലംബരായ ഒരു കുടുംബവും എടുത്താല്‍ പൊങ്ങാത്ത കടവും ബാക്കി !!

നമ്മളില്‍ പലരും ഇതൊന്നും അറിഞ്ഞ മട്ടില്ല. കാര്‍ഷിക മേഖലയില്‍ പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ അത് കര്‍ഷകന്‍ എന്ന അടിസ്ഥാന ഘടകത്തെ ചുറ്റിപറ്റി ആയിരിക്കണമെന്ന മുറവിളി തുടങ്ങിയിട്ട് നാളേറെയായി.
പക്ഷെ അതെല്ലാം വാചകമടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഇന്നും മൊത്ത ഉല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. ഇവിടെ മാക്രോ ഇക്കണോമിക്സ് സൂചകങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി കൃഷിയെ സമീപിക്കുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് പാവം കര്‍ഷകരെയാണ്. പാവം കര്‍ഷകര്‍ എന്നത് എടുത്ത്‌ പറയണം, കാരണം കാര്‍ഷികമേഖലയിലെ ഒട്ടുമിക്ക പരിഷ്കാരങ്ങലുടെയും ഗുണഭോക്താക്കള്‍ വന്‍കിട കര്‍ഷകരാണ്.

എവിടെയാണ് വികസനമെന്ന്‍ മനസ്സിലാവുന്നില്ല. ഇന്‍ക്ലൂസിവ്‌ എന്ന വാക്കിന് നമ്മളൊന്നും ഉദ്ദേശിച്ച അര്‍ത്ഥമല്ലേ? അങ്ങനെയും ഒരു സംശയം. ഇരുപതിനായിരം കോടി രൂപ ചിലവാക്കി വായ്പകള്‍ എഴുതിതള്ളിയിട്ടും ആത്മഹത്യകള്‍ നിര്‍ബാധം തുടരുന്നത് വളരെ ലളിതമായ ഒരു സത്യമാണ് നമ്മള്‍ക്ക് പറഞ്ഞു തരുന്നത്. പണം ചിലവാക്കിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ നേര്‍വഴിക്ക് വരില്ല. കേന്ദ്രസര്‍ക്കാറിന്റെ നയമാണ് മാറേണ്ടത്. ‌ കര്‍ഷകരെ കൃഷിയില്‍ നിന്ന്‍ അകറ്റുക എന്ന പ്രഖ്യാപിത നയം. അടുത്തകാലത്ത് ഒരു സര്‍വേയില്‍ പങ്കെടുത്ത നാല്‍പത്‌ ശതമാനം കര്‍ഷകരും സാഹചര്യം ഒത്തുവന്നാല്‍ ഈ പണി നിര്‍ത്തും എന്നാണത്രേ അഭിപ്രായപ്പെട്ടത്‌!! ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വിലയും,അതില്‍ ഇടപെടാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയും, ആത്മഹത്യകള്‍ക്ക്‌ നേരെ പോലും കണ്ണടയ്ക്കുന്ന സമീപനവും എല്ലാം ചേര്‍ന്ന ഒരു തിരക്കഥയുടെ ക്ലൈമാക്സ് അങ്ങനെയായിരിക്കും.

കാര്‍ഷിക രംഗത്തെ ഉല്പാദനം വര്‍ധിപ്പിക്കുക എന്നതിനേക്കാള്‍ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. അതില്‍ തെറ്റുപറയാന്‍ കഴിയില്ല. പക്ഷേ അതിന് കണ്ടുപിടിച്ച മാര്‍ഗ്ഗം ആണ് പ്രശം.
കൃഷി കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് പൂര്‍ണ്ണമായും വിട്ടുകൊടുത്തുകൊണ്ട് മാത്രമേ ആ പറയുന്ന ക്ഷമത കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നത് ആരും പറയുന്നില്ലെങ്കിലും ഒരു സത്യമാണ്. അതായത്‌ കര്‍ഷകനെ കൃഷിയില്‍ നിന്ന്‍ അന്യവല്‍ക്കരിക്കുക. അങ്ങനെ അവിടെ ആധിപത്യം ഉറപ്പിക്കുക. അറുപത് ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹത്തില്‍ ആ അവസ്ഥയ്ക്ക് മാറ്റം വേണ്ടത്‌ തന്നെ. പക്ഷേ ഏതളവില്‍, എങ്ങനെ തുടങ്ങിയ പ്രധാന പ്രശ്നങ്ങള്‍ പക്ഷേ പരിഗണനയില്‍ വരുന്നില്ല. ഒരു പുനരധിവാസം ഇവിടെ അത്യന്താപേക്ഷിതമാണ്. എന്നാല്‍ അങ്ങനെയുള്ള ആലോചനകള്‍ നടക്കുന്നതായി അറിവില്ല. അങ്ങനെ കാര്‍ഷികമേഖലയില്‍ നിന്ന്‍ ആട്ടിയിറക്കപ്പെടുന്ന കര്‍ഷകനും കര്‍ഷക തൊഴിലാളിയും തുടര്‍ന്ന്‍ എന്ത് ചെയ്യണമെന്ന നിശ്ചയം ആര്‍ക്കുമില്ലാത്ത്ത ഒരവസ്ഥയിലാണ് ആത്മഹത്യകള്‍ പെരുകുന്നത്.

ഇതിനിടയിലാണ് മോണ്‍സാന്റോ വിഖ്യാതമായ അവരുടെ ചൂഷണ തന്ത്രങ്ങളുമായി കാര്‍ഷിക മേഖലയില്‍ പിടിമുറുക്കുന്നത്. ഒരു പക്ഷേ ബി.ടി. പരുത്തിയ്ക്കും ഇപ്പൊ വഴുതനങ്ങയ്ക്കും ഇത്രയേറെ എതിര്‍പ്പ് വരുന്നത് മോണ്‍സാന്റോയുടെ സാന്നിധ്യം കൊണ്ടാവാം. വിത്ത് വിപണി കീഴടക്കാനെത്തിയ ഈ ഭീമന്‍ ശരാശരി മൂന്നാംലോക കര്‍ഷകനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്.

ഇന്ത്യയുടെ ഈ വികസനത്തില്‍ അത്യധികം ആശങ്കയുളവാക്കുന്ന ഒരു ഘടകം കര്‍ഷകരോടും അവരുടെ പ്രശ്നങ്ങളോടുമുള്ള മാധ്യമപ്രമാണിമാരുടെ അവജ്ഞയാണ്. ഇന്റര്‍നെറ്റ്‌ എലീറ്റുകള്‍ എന്ന്‍ വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു പറ്റം ആളുകളും, അവരെ ഫോളോ ചെയ്യുന്നതിലൂടെ തങ്ങളും മുഖ്യധാരാ സംവാദങ്ങളില്‍ പങ്കെടുക്കുന്നു എന്ന അബദ്ധധാരണ വെച്ചു പുലര്‍ത്തുന്ന കുറെയധികം നെറ്റിസന്‍സും ചേര്‍ന്ന്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു മൂടുപടത്തില്‍ പെട്ട് പലപ്പോഴും ചര്‍ച്ചകളില്‍ നിന്ന്‍ പോലും അന്യംനിന്ന്‍ പോകുന്നത് കരിപുരണ്ട, വിശക്കുന്ന ഒരു ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രമാണ്. വിയര്‍പ്പും ചോരയും ചേര്‍ന്ന മണമുള്ള ഇന്ത്യ. വിലക്കയറ്റം വല്ലപ്പോഴും വാര്‍ത്തയാകുമ്പോള്‍ റിലയന്‍സ്‌ ഫ്രെഷില്‍ ക്യൂ നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ കാണിക്കുന്ന കാപട്യം തുറന്നു കാട്ടേണ്ടിയിരിക്കുന്നു. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിന്റെ വെബ്സൈറ്റില്‍ ബി.ടി. വഴുതനങ്ങ എന്ന പരാമര്‍ശം GEAC അനുമതി സംബന്ധിച്ച വാര്‍ത്തയില്‍ മാത്രം. ജയറാം രമേഷ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊതുസംവാദം സംഘടിപ്പിച്ചത് അവരൊന്നും അറിഞ്ഞതേയില്ല എന്ന്‍ തോന്നുന്നു !!

മുതലക്കണ്ണീര്‍

Posted ജനുവരി 19, 2010 by Bijin | ബിജിന്‍
Categories: രാഷ്ട്രീയം, സമൂഹം

Tags: , ,
എന്റെ കൂട്ടുകാരേ,

അങ്ങു ദൂരെ ഹെയ്തിയെന്ന ദ്വീപില്‍ നാളെകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നവരോട് നിങ്ങള്‍ റ്റ്വിറ്ററില്‍ സഹതാപം ഒലിപ്പിച്ചപ്പോള്‍ അതില്‍ ഞാന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ടിരുന്നു. അതിര്‍‌വരമ്പുകളില്ലാത്ത മനുഷ്യസ്നേഹം, ഹാ !!! ഒരുവന്റെ ശബ്ദം മറ്റൊരുവനു സംഗീതമാകുന്ന ആ നാളുകളിലേക്കാണോ ഈ പോക്ക് എന്ന് ഒരു വേള തിളങ്ങുന്ന കണ്ണുകളാല്‍ മാനത്തേക്ക് നോക്കി ഞാന്‍ പ്രത്യാശിച്ചിരുന്നു. പ്രകൃതിയുടെ അപ്രമാദിത്വത്തെ നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ ഞാന്‍ കരുതി ഇനിയെങ്കിലും ഒരു ചെടി പറിച്ചെറിയുമ്പോള്‍, ഒരു പുല്‍നാമ്പ് ചവിട്ടിയരയ്ക്കുമ്പോള്‍, പാഴ്‌സഞ്ചി വലിച്ചെറിയുമ്പോള്‍ ഒക്കെ നിങ്ങള്‍ പരിസ്ഥിതിയെ ഓര്‍ക്കുമെന്നും അതില്‍ നിന്ന് പിന്തിരിയുമെന്നും.

ജ്യോതി ബസു അന്തരിച്ചപ്പോള്‍ നിങ്ങളുടെ ‘ലാല്‍ സലാം സഖാവേ’ വിളികളാല്‍ സൈബര്‍ സ്പേസ് പ്രകമ്പനം കൊണ്ടപ്പോള്‍ ഞാനോര്‍ത്തു, വിപ്ലവവും കമ്മ്യൂണിസവും അതിന്റെ മൂല്യങ്ങളും നിങ്ങളില്‍ പലരും ഉള്‍ക്കൊള്ളുന്നു എന്ന്. അതില്‍ ആഹ്ലാദം കൊണ്ടു. അപ്പോഴും പുതിയ റ്റ്വീറ്റുകള്‍ വന്നുകൊണ്ടേയിരുന്നു. പോരാട്ടമെന്നും, അധിനിവേശമെന്നും, ചെങ്കൊടിയെന്നുമൊക്കെ നനവാര്‍ന്ന കണ്‍പീലികള്‍ക്കിടയിലൂടെ ഞാന്‍ വായിച്ചു.

ചിലപ്പോള്‍ ഞാനങ്ങനെയാണ്‌. ചിലപ്പോള്‍ മാത്രമല്ല, എപ്പോഴും. പഴയത് മറന്നു കൊണ്ടേയിരിക്കും. അല്ലെങ്കില്‍ ഞാന്‍ നിങ്ങളോട് ചോദിക്കില്ലായിരുന്നോ “അഫ്ഘാനിസ്ഥാനിലും ഇറാഖിലും തകര്‍ക്കപ്പെടുന്ന സ്വപ്നങ്ങളെയോര്‍ത്ത് എന്തേ നിങ്ങള്‍ വിലപിച്ചിരുന്നില്ലാ?” എന്ന്? ജീവിച്ചിരുന്നപ്പോള്‍ ജ്യോതി ബസുവിനെ നിങ്ങള്‍ വിളിച്ചതെന്തൊക്കെയെന്ന് ഞാനോര്‍ത്തതേയില്ല. “അവസാനത്തെ കമ്മ്യൂണിസ്റ്റ്” എന്ന് നിങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചപ്പോള്‍ ആ രണ്ടു വാക്കുകളില്‍ ആദ്യത്തേതിനാണ്‌ നിങ്ങള്‍ പ്രാധാന്യം കണ്ടതെന്ന്. ഇന്നത്തെ പ്രസ്ഥനത്തെ  ഇകഴ്ത്താനായി നിങ്ങള്‍ അന്നത്തെ പ്രസ്ഥാനത്തെ പുകഴ്ത്തിയപ്പോഴൊന്നും എന്റെ പൊട്ടമനസ്സിന്‌ നിങ്ങളുടെ ലക്ഷ്യം പിടികിട്ടിയില്ല. അല്ലെങ്കില്‍ ഞാന്‍ ചോദിക്കില്ലായിരുന്നോ “എന്തേ മോനേ ഇതൊന്നും അന്ന് പറയാഞ്ഞത്? ” എന്ന്?

ചിലപ്പോള്‍ ഞാനങ്ങനെയാണ്‌. ചിലപ്പോള്‍ മാത്രമല്ല, എപ്പോഴും…

സ്നേഹത്തോടെ…

തരൂരും ചില സത്യങ്ങളും

Posted ജനുവരി 10, 2010 by Bijin | ബിജിന്‍
Categories: രാഷ്ട്രീയം

Tags: , , , ,
ചില സത്യങ്ങള്‍. പരമമായ ചില സത്യങ്ങള്‍. അതിങ്ങനെ ഒരു വിധം എല്ലാവര്‍ക്കും അറിയുന്നതൊക്കെ തന്നെയാണ്‌. എന്നാലും ആരും അങ്ങനെ വിളിച്ചു കൂവി നടക്കില്ല. അപ്രിയ സത്യമായതു കൊണ്ടാവണം, കേള്‍ക്കാനും പലരും തയ്യാറല്ല. അങ്ങനെ കാലം കഴിക്കുന്നതിനിടെയാണ്‌ ഒരു സത്യവാന്‍ അവതരിക്കുന്നത്. അവതാരം എന്നു തന്നെ ഞാന്‍  പറയും. നൂലിലോ മറ്റോ കെട്ടിയിറക്കി എന്നൊക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പറയുമായിരിക്കും. ഡല്‍ഹി നായരെന്ന് പണിക്കരമ്മാവനും പറയും. പക്ഷേ അങ്ങനെ കൊച്ചാക്കാന്‍ നമ്മളില്ലേ..


പുതിയ സന്ദര്‍ശക വീസാ ചട്ടങ്ങള്‍ക്കെതിരേ റ്റ്വിറ്ററില്‍ “ആഞ്ഞടിച്ച” ആ ധീരന്‌ ആരാധകരുടെ എണ്ണം വീണ്ടും കൂടി. കോണ്‍ഗ്രസ്സുകാര്‍ പതിവു പോലെ വാളെടുത്തു. “തലയിരിക്കുമ്പൊ വാലാടേണ്ട”  എന്ന് കൃഷ്ണ മന്ത്രി.    രാഷ്ട്രീയക്കാരനല്ലാത്ത തരൂരിന്‌ അരാഷ്ട്രീയക്കുഞ്ഞുങ്ങളുടെ അതിഭയങ്കര പിന്തുണ. “സത്യം പറഞ്ഞവനെ ക്രൂശിക്കുന്നേ” എന്നായി നിലവിളി.
അതിലാരും തന്നെ ചോദിച്ചില്ല “ഇതൊക്കെയാണ്‌ ഇവിടെ പരിപാടിയെന്ന് വരുന്നതിനു മുന്‍പേ അറിയാമായിരുന്നില്ലേ?” എന്ന്. ഒരു സുപ്രഭാതത്തില്‍ ഖദറിട്ടപ്പോഴും പിറ്റേന്ന് പത്രികയും സമര്‍പ്പിച്ച് തിരഞ്ഞെടുപ്പിനു നിന്നപ്പോഴും മന്ത്രിപ്പണി തന്നെയായിരുന്നല്ലോ ലക്ഷ്യം. സത്യം തുറന്നു പറയാനായിരുന്നെങ്കില്‍ ഒരുപാട് വഴികള്‍ വേറെയുണ്ടല്ലോ. സുതാര്യതയാണ്‌ ലക്ഷ്യമെങ്കില്‍ ഇനി വിദേശകാര്യ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെല്ലാം – എല്ലാം – പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ എത്തിച്ചു കൊടുക്കാന്‍ ഒരു റ്റ്വിറ്റര്‍ എക്കൗണ്‍ട് തുടങ്ങാല്ലോ.. അവിടെ റ്റ്വീറ്റുന്നത് പക്ഷേ അവനവന്‌ തോന്നുന്നത് ‘മാത്രം’ ആയിരിക്കരുത്. സത്യവും സുതാര്യതയും ഇട്ടാ വട്ടത്തില്‍ ഒതുക്കരുതല്ലോ.  ചേട്ടന്‍ മന്ത്രി പറഞ്ഞതും കേട്ട് മിണ്ടാതിരുന്നപ്പോ ആരാധകരുടെ ഒച്ചപ്പാടൊന്നും വലുതായി കേട്ടില്ല. സത്യത്തിനൊന്നും പഴയ വിലയില്ലെന്നേ..


ഇപ്പോ ദേ ആശാന്‍ മറ്റൊരു സത്യവുമായി വന്നിരിക്കുന്നു. ഗാന്ധിയും നെഹ്റുവും  ഇന്ത്യന്‍ വിദേശകാര്യ നയം മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ ഒരു റണ്ണിംഗ് കമന്ററി പോലെയാണ്‌ രൂപപ്പെടുത്തിയത് എന്ന് പ്രസംഗിച്ചിരിക്കുന്നു. വാളുമായി വീണ്ടും കാങ്ക്രസ്സ് ഇറങ്ങി. ആരാടാ നെഹ്രുവിനെ പറ്റി പറഞ്ഞത്. അദ്ദേഹം കാട്ടിത്തന്ന പാതയിലൂടെ വളരെയധികം കഷ്റ്റപ്പെട്ടിട്ടാണെങ്കിലും രാജ്യത്തെ ഒരുവിധം ഞങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ്‌ ഒരുത്തന്‍ വേണ്ടാതീനം പറയുന്നത്. ഇതൊക്കെ നമ്മള്‍ “നാലതിരുകള്‍ക്കുള്ളില്‍” ഇരുന്നു കൊണ്ട് പറയേണ്ടതല്ലേ. ഖദറൊക്കെയാണ്‌ വേഷമെങ്കിലും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ്‌ കാങ്ക്രസ്സില്‍ പലര്‍ക്കും. പലര്‍ എന്നാല്‍ സ്വന്തമായി എന്തെങ്കിലും ഒരു  അഭിപ്രായമുള്ള ചിലരില്‍ പലര്‍ എന്നര്‍ത്ഥം.


കാര്യങ്ങളുടെ മൊത്തം ഒരു കിടപ്പ് പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സും തരൂരൂം കൂടി നടത്തുന്ന ഈ റ്റോം ആന്‍ഡ് ജെറി കളി മനസ്സിലാകും. തരൂര്‍ ചില സത്യങ്ങള്‍ വിളിച്ചു പറയും. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കും. അഞ്ചാറ് ലക്ഷം പേര്‍ പിന്നെ അതിങ്ങനെ റ്റ്വീറ്റി റ്റ്വീറ്റി കളിക്കും. ആരെങ്കിലും മൂപ്പരുടെ ചെവിക്ക് പിടിക്കുമ്പോള്‍ അങ്ങേര്‌ ആ സത്യം വിഴുങ്ങും. കാര്യങ്ങള്‍ ഒക്കെ പഴയതു പോലെ തന്നെ തുടരും. പറയുന്നത് പലതും ഒള്ളതാണെന്ന് തരൂരിനും കോണ്‍ഗ്രസ്സിനും അറിയാം. കേല്‍ക്കുന്നവര്‍ക്കും അറിയാം. പക്ഷേ അവരില്‍ പലര്‍ക്കും അറിയാത്തത് ഒന്നുണ്ട്: ഒള്ളതെല്ലാം പറയുന്നില്ലാ എന്നത്. ആ ചെവി പിടിയുടെ ആഘാതത്തില്‍ വിഴുങ്ങിയ സത്യത്തിന്റെ രുചിയില്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ ഫ്യൂഡല്‍ രീതികളിലേക്ക് ഊളിയിടും. സത്യം പറഞ്ഞാല്‍ മാത്രം പോരല്ലോ..

ഗോവര്‍ധന്റെ പ്രണയവും ചില പ്രശ്നങ്ങളും

Posted ജനുവരി 4, 2010 by Bijin | ബിജിന്‍
Categories: സമൂഹം

Tags: , ,

ഒരു മകന്‍ പിറന്നു. ഗോവര്‍ധന്‍.  നാലുമാസമാവാറായി. ബാധ്യത, ഉത്തരവാദിത്വം അങ്ങനെ ‘ഭാരങ്ങള്‍’ വീണ്ടുംകൂടിയല്ലോ എന്നോര്‍ത്ത് പലരും സഹതപിച്ചു. ഇരുപത്തിമൂന്നില്‍ കല്യാണം കഴിച്ചപ്പോ കിട്ടിയ സഹതാപത്തിന്റെ അത്ര വരില്ല കേട്ടോ ഇത്. എന്നാലും അവരുടെ ഒരു സമാധാനത്തിനു വേണ്ടി ഞാന്‍ ബാബു നമ്പൂതിരി സ്റ്റൈലില്‍ ചില ദീര്‍ഘനിശ്വാസങ്ങള്‍ പുറപ്പെടുവിക്കും.

സാധാരണ അച്ഛനമ്മമാരുടെ വ്യാകുലതകള്‍ പലതും ഞങ്ങള്‍ക്കുള്ളതായി തോന്നുന്നില്ല. കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്ള കാലത്തോളം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ചിലരൊക്കെ പേടിക്കുന്ന പോലെ അല്പം ‘സ്റ്റാന്‍ഡേര്‍ഡ്’ കുറഞ്ഞാലും കുഴപ്പമില്ല, അവന്‍ അങ്ങ് വളര്‍ന്നോളും എന്ന ഉത്തമ വിശ്വാസം.. “ഡാ മോനെ, അപ്പയെ ഇടയ്ക്കിടെ സ്കൂളില്‍ വിളിപ്പിച്ച് ബുദ്ധിമുട്ടിക്കരുതേ” എന്ന ഒറ്റ അപേക്ഷ മാത്രമേ അവന്റെ മുന്നില്‍ വെക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ എന്റെ റോള്‍ മോഡല്‍ എന്റെ സ്വന്തം പിതാശ്രീ തന്നെ. ആദ്യമായി ഒരു സ്കൂളിന്റെ പടി കയറുമ്പോള്‍ പുള്ളി കമ്പനി തന്നു എന്നതൊഴിച്ചാല്‍ പിന്നീടുള്ള പത്തു-പതിനെട്ട് കൊല്ലത്തെ സ്കൂള്‍-കോളേജ് ജീവിതത്തിനിടെ അറിയാതെ പോലും അങ്ങോര്‍ ആ വഴി വന്നിട്ടില്ല !! ചുരുക്കി പറഞ്ഞാ അവനെ വളര്‍ത്തണ്ടേ എന്ന ചിന്ത ഇല്ല. വളര്‍ത്തുന്നതിലും നല്ലത് വളരുന്നതല്ലേ..?

ഇനി അടുത്ത പ്രശ്നം, ജാതികളും മതങ്ങളും മറ്റും.. തള്ളേ ഇതു പ്രശ്നാവും കേട്ടാ.. ദൈവം തമ്പുരാന്‍ സഹായിച്ച് ഒന്‍പതാം ക്ലാസ്സില്‍ വെച്ച് അവളെ ലൈനടിക്കുമ്പോ വിവരം വളരെ കുറവായിരുന്നു. അതുകൊണ്ട് ജാതിമതങ്ങളെ പറ്റിയുള്ള യാതൊരു  റ്റെന്‍ഷനും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഒന്‍പതാം തരക്കാരന്‍ പത്തിലെ പെണ്ണിനെ എന്തു ധൈര്യത്തില്‍ പ്രേമിക്കും?
( ശബ്ദം താഴ്ത്തിക്കൊണ്ട്:  ”അതും ‘താഴ്ന്ന’ ജാതി !!! ശിവ ശിവ, മഹാപാപം!!!” )
“എന്റെ കാര്യം പോട്ട്, നിന്റെ തലയില്‍ എന്തരായിരുന്നു” എന്ന് ഞാന്‍ ഇന്നലെയും കൂടി അവളോട് ചോദിച്ചതാണ്‌.

പക്ഷേ എന്റെ മോന്‍ ഒന്‍പതിലെത്തുമ്പോ സംഗതി പ്രശ്നമാകും. ഇക്കാലത്തെ പ്രേമം അത്ര എളുപ്പമല്ല എന്ന് അവന്‍ വേദനയോടെ തിരിച്ചറിയില്ലേ? (‘ഒന്‍പതിലെത്തുമ്പോ’ എന്നൊക്കെ പറഞ്ഞെന്നേയുള്ളൂ.. ശരിക്ക് രണ്ടിലെത്തുമ്പോ എന്നൊക്കെ വേണ്ടി വരും).

അവന്റെ കാര്യത്തില്‍ ഈയൊരു ആധിയാണ്‌ ഞങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. ചില നേരങ്ങളില്‍ അവനും അതൊക്കെയാലോചിച്ച് ചിന്താനിമഗ്നനനാവാറുണ്ട്. (അത്തരമൊരു നിമിഷം ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്‌ ഈ കാണുന്ന ചിത്രം <=== ).

എന്തായാലും ജാതിയും മതവും നോക്കാതെ പ്രണയിക്കാനുള്ള സര്‍‌വപിന്തുണയും അവന്‌ വാഗ്ദാനം ചെയ്താലോ എന്ന് ആലോചിക്കുകയാണ്‌ ഞങ്ങള്‍. പക്ഷേ അതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ. ഒരു പക്ഷേ കൂടുതല്‍ സങ്കീര്‍ണമാകുന്നതു പോലെ.  പ്രണയിക്കുന്നത് വരെ എത്തുന്നതിനു മുന്‍പേ പ്രശ്നങ്ങളായിരിക്കും..  ഒന്ന് ക്രമാനുസൃതമായി പറഞ്ഞു നോക്കാം..

ആദ്യമായി സ്കൂളില്‍ ചേര്‍ക്കണം. അപ്പൊ ദേ ഭീകരമായ ഒരു പ്രശ്നം. അബ്ദുറഹ്മാനും ലക്ഷ്മിയുമായി ഞാനും സൂര്യയും. ജീവനായി ഗോവര്‍ധന്‍.. ഏഡ് മാഷ് മതം ചോദിക്കും.. ഞാനെന്തു പറയണം? രണ്ട് വഴികള്‍.. ഹിന്ദു അല്ലെങ്കില്‍ ‘മതരഹിതന്‍’. രണ്ടാളും കടുത്ത നിരീശ്വരവാദികള്‍ അല്ലാത്തത് കൊണ്ട് ആദ്യത്തേതാവാനാണ്‌ കൂടുതല്‍ സാധ്യത. ഏഴാം ക്ലാസ്സിലെ പുസ്തകത്തിലെ പോലെ പിന്നീട് സ്വയം തീരുമാനിക്കാന്‍ അവസരം കൊടുക്കുന്നതിനോടും യോജിപ്പാണ്‌.
അടുത്തത് ജാതി – യാതൊരു സംശയവുമില്ല, ആ കോളം ബ്ലാങ്ക്.. ഇതിന്റെ പേരില്‍ ഇനി എന്തെല്ലാം പുകിലാണോ ഉണ്ടാവുക !!
അങ്ങനെ പേരിന്റെ മുന്നിലും പിന്നിലും ഒക്കെ ജാതിവാലുകളുള്ള സഹപാഠികളുടെ കൂടെ സ്കൂളില്‍ കളിച്ച്  ആര്‍മാദിക്കുന്നതിനിടയിലായിരിക്കും ഒരു ദിവസം വീട്ടില്‍ വന്ന് ചോദിക്കുന്നത് :
” അമ്മേ ഞാന്‍ ഹിന്ദുവാണോ അതോ നായരോ? “.
“അതായത് മോനേ…  ”        പറഞ്ഞു തുടങ്ങണം.

അങ്ങനെ ജാതിയുടെയും മതത്തിന്റെയും പ്രസക്തിയും അപ്രസക്തിയും പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായം വരെ ജീനുകളില്‍ ഉറങ്ങിക്കിടക്കുന്ന കാമുകഭാവം ഉണര്‍ത്താതിരുന്നാല്‍ അവനു കൊള്ളാം. ഇല്ലെങ്കില്‍ പിന്നെ
” പ്രണയം തുറന്നുപറഞ്ഞപ്പോ അവളെന്നോട് ജാതി ചോദിച്ചു അപ്പാ.  എനിക്കാ സാധനം ഇല്ലാ എന്നു പറഞ്ഞപ്പോ, താനേത് നാട്ടുകാരനാഡോ എന്നവളെന്നോട് ചോദിച്ച്…”    എന്നു വാവിട്ട് കരയേണ്ടി വരും. ആലോചിച്ചു നോക്കൂ, അച്ഛനമ്മമാരുടെ ഓരോരോ പ്രശ്നങ്ങള്‍ , അല്ലേ..?

മാംഗല്യം തന്തുണാനേനഃ മമജീവന ഹേതുനാഃ

Posted ഡിസംബര്‍ 31, 2009 by Bijin | ബിജിന്‍
Categories: ലേഖനം, സമൂഹം

Tags: , , , ,
കേരളത്തിനും കേരളീയര്‍ക്കും പൊതുവായ ഒരുപാടു പ്രശ്നങ്ങളുണ്ട്‌. അതില്‍ പലതും വെവ്വേറെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. ഇതില്‍ പലതും കേരളീയരുടെ മാത്രം പ്രത്യേകതയല്ല എന്നത് “കേരളാ ബാഷിംഗ്” ഒരു ഹരമാക്കി മാറ്റിയ, അന്യ സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങള്‍ മാത്രം കണ്ട് പരിചയിച്ച NRK സൗകര്യപൂര്‍‌വം മറക്കാറാണ്‌ പതിവ്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന സാമൂഹിക പ്രശ്നങ്ങള്‍ കേരളത്തിന്റെ മാത്രം സവിശേഷതയല്ല എന്ന നിലപാട് ആദ്യം തന്നെ വ്യക്തമാക്കട്ടെ.

ജാതീയമായ ഉച്ചനീചത്വങ്ങള്‍, തറവാടിത്ത ഘോഷണം, സ്ത്രീധനം, അമിതമായ മദ്യാസക്തി, പൊങ്ങച്ചം, കാപട്യം,..   എന്നിങ്ങനെ ഒരു നീണ്ട പട്ടിക തന്നെ നിരത്താന്‍ എളുപ്പത്തില്‍ സാധിക്കും. പക്ഷേ രസകരമായ ഒരു കാര്യം ഇതിന്റെയെല്ലാം ഒരു “കോണ്‍ഫെഡറേഷന്‍” എന്ന് വിശേഷിപ്പിക്കാവുന്നത് പലരും അതിപവിത്രമായി കാണുന്ന വിവാഹ മാമാങ്കങ്ങളെയാണ്‌ എന്നതാണ്‌. നേരത്തെ പറഞ്ഞ എല്ലാ ‘കഴിവുകളും’ പ്രായോഗിക ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഒരു മത്സരമാണ്‌ ഇപ്പൊ വിവാഹങ്ങള്‍. ഒരു ആണും പെണ്ണും ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നത് ചില ചടങ്ങുകളുടെയും വിരുന്നിന്റെയും അകമ്പടിയോട് കൂടിയാകുന്നത് മഹാപാപമെന്നല്ല പറഞ്ഞു വരുന്നത്. ആ അവസരം
എങ്ങനെ സകലമാന കാപട്യത്തിന്റെയും പരീക്ഷണശാലയാകുന്നു എന്നും സ്വതന്ത്രമായി ചിന്തിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടോ എന്നും ഉണ്ടെങ്കില്‍ എന്തുകൊണ്ട് വേറിട്ട ചിന്തകള്‍ വരുന്നില്ല എന്നതുമാണ്‌ പ്രശ്നം.

ലോകം ഇങ്ങനെ കൈക്കുമ്പിളില്‍ വെച്ച് അമ്മാനമാടി എവിടെയെങ്കിലും ഒരു ചെറു വിരലനങ്ങിയാല്‍ പോലും അത് ഞാന്‍ അറിയുമെന്ന് വീമ്പടിച്ച് നടക്കുന്ന “ഹൈ ക്ലാസ്” മലയാളി പോലും കല്യാണം എന്ന് കേള്‍ക്കുമ്പോ ഒരു മടിയും സങ്കോചവും കൂടാതെ, ഒരു ഫൈന്‍ ഫ്ലാഷ് ബാക്ക് എന്ന പോലെ, നിന്ന നില്‍‌പില്‍ ഒരു നൂറ്റമ്പത് വര്‍ഷം പുറകോട്ട് പോകും. എന്നിട്ട് ജാതീയതയ്ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ച്, ചിന്തേരിട്ട് മിനുക്കിസൂക്ഷിക്കുന്ന ആ പഴയ അളവുകോല്‍ പുറത്തെടുക്കും. അതില്‍ വ്യവസ്ഥിതി പണ്ട് നാരായം കൊണ്ട് കുത്തിവരച്ച വലുപ്പച്ചെറുപ്പങ്ങളുടെ അടയാളങ്ങള്‍ കാണാം. അതുകൊണ്ട് ഭാവി വധുവിന്റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കിളരം അളന്നെടുക്കുന്ന പ്രക്രിയയില്‍ സജീവ സാന്നിധ്യമായി തിളങ്ങുന്ന വസ്ത്രം ധരിച്ച് അങ്ങനെ നില്‍ക്കും. അവര്‍ അതില്‍ അഭിമാനം കൊള്ളുന്നു എന്നത് അതിലേറെ രസകരം. തന്റെ സുഹൃത്തുക്കളായ അന്യദേശക്കാര്‍ക്ക് അവന്‍ ജാതിവ്യവസ്ഥയിലെ തന്റെ താരതമ്യേന ഉയര്‍ന്ന സ്ഥാനം വിശദീകരിച്ചു കൊടുക്കും. “തിയ്യത്തികളെ ഇപ്പോ അരയ്ക്കാനൊന്നും കിട്ടുന്നില്ല” എന്ന് തങ്ങളുടെ സ്വകാര്യവേദികളില്‍ പരാതിപറയുന്ന ‘ഉന്നതകുലജാത’കളെ എന്റെ നാട്ടിലൊക്കെ ഇന്നും കാണാം.

ജാതിചിന്തയുടെ അടുത്തപടിയായി കല്യാണവേദികളില്‍ ഒരട്ടഹാസമായി ഉയര്‍ന്ന് കേല്‍ക്കുന്നതാണ്‌ തറവാട്ട് മഹിമയുടെ വര്‍‌ണന. എം.എന്‍ വിജയന്‍ മാഷിന്റെ അഭിപ്രായത്തില്‍ മലയാളിയുടെ ഇടയിലുള്ള ഏറ്റവും കൊടിയ സാമൂഹികവിപത്ത് തറവാടിത്ത ഘോഷണമാണ്‌. “കൊല്ലും കൊലയുമുണ്ടായിരുന്ന തറവാട്” എന്നൊക്കെ പറയുമ്പോള്‍ അഭിമാനപൂരിതമാകുന്ന അന്തരംഗങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ ഒട്ടേറെ ഉണ്ടെന്ന് അതിശയോക്തി കലരാതെ പറയാന്‍ കഴിയും. പ്രേമാഭ്യര്‍ഥന നടത്തുന്നതിനു മുന്‍പായി തറവാട്ട് മഹിമ അന്വേഷിക്കുന്ന ഒരു കൗമാരം സാധാരണയാണ്‌. ഈ ‘മഹിമ’യുടെ പിന്നാമ്പുറ കഥകള്‍ അറിയണമെങ്കില്‍ നാടിന്റെ ചരിത്രം അല്പമൊന്ന് മനസ്സിലാക്കിയാല്‍ മതിയാകും.
മരുമകന്റെ കല്യാണത്തിനു പോയ ഒരു കാരണവരെ കൂട്ടാതെ ബസ് തിരിച്ചു പോയ ഒരു സംഭവം ഉണ്ടായിരുന്നു എന്റെ നാട്ടില്‍. സദ്യ ഉണ്ടശേഷം പെണ്ണിന്റെ വീട്ടുവളപ്പിലെ തെങ്ങിന്റെ കണക്കെടുക്കാന്‍ പോയതായിരുന്നു അദ്ദ്യേം. ചില്ലറ രൂപമാറ്റ്ങ്ങള്‍ ഉണ്ടെങ്കിലും ഇന്ന് ചെറുപ്പകാര്‍ പോലും പെണ്‍‌വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ തല്പരരാണ്.
“എത്ര സ്ത്രീധനം കിട്ടി അളിയാ” എന്ന ചോദ്യത്തിന്‌ “പത്തു ലക്ഷം” എന്ന് മറുപടി പറയുന്നവന്റെ മുഖത്തുനോക്കി “സ്ത്രീധനം വാങ്ങാന്‍ നാണമില്ലല്ലോടാ നിനക്ക്” എന്ന് പറയാനുള്ള ആര്‍ജ്ജവം ഇന്ന് ഒരു ശരാശരി മലയാളി യുവാവിനില്ല. അങ്ങനെ സ്ത്രീധനത്തിനും മാന്യത കല്പിച്ചുകൊടുത്തിരിക്കുന്നു.. പോരാത്തതിനു ഡൗറി എന്ന ഓമനപ്പേരും!!! നമ്മുടെ വിവാഹ വേളകളില്‍ സജീവ സാന്നിധ്യമായ മറ്റൊരു വിപത്താണ്‌ ഈ ‘വിലയിടല്‍’.

പൊങ്ങച്ചമാണ്‌ അടുത്തത്. നടക്കുന്ന ജ്വല്ലറിക്കട എന്ന പോലെ “സര്‍‌വാഭരണവിഭൂഷിതയായ മകള്‍”  എന്ന മാതാപിതാക്കളുടെ മോഹം മനസ്സിലാക്കാം – പഴയ ചിന്ത, പഴയ രീതി എന്ന് സമാധാനിക്കാം. പക്ഷേ അതിനെതിരെ നെറ്റിചുളിച്ച് പോലും വിയോജിപ്പ് പ്രകടിപ്പിക്കാത്ത യുവത്വം ‘പ്രബുദ്ധത’യുടെ ഭാവി വാഗ്ദാനങ്ങള്‍ തന്നെ!! കെട്ടിയൊരുക്കി സ്റ്റേജില്‍ നിര്‍ത്തി വരുന്നവര്‍ക്കു കൈ കൊടുത്ത് അവരുടെ കൂടെ ഫോട്ടോ എടുക്കുക എന്ന യാന്ത്രികവും കാപട്യം നിറഞ്ഞതുമായ പ്രക്രിയ ആരോ എങ്ങോ തുടങ്ങിവെച്ചതാണെന്ന തിരിച്ചറിവില്ലാത്തതും അത് അങ്ങനെ തന്നെ തുടരേണ്ടതുണ്ടോ എന്ന ചോദ്യം പരസ്പരം ചോദിക്കാത്തതും ആണ്‌ പ്രശ്നം.
“കാപട്യത്തിന്റെ വേദപുസ്തകത്തില്‍” വിവാഹത്തിനു പ്രത്യേക സ്ഥാനമുണ്ട്. വെളുക്കെയുള്ള ചിരിയും, വേനല്‍ച്ചൂടിലെ കോട്ടിട്ട് നില്‍‌പ്പും, അടിസ്ഥാനരഹിതമായ ചില ആചാരങ്ങളും, ബൊക്കെ കൈമാറ്റം പോലെയുള്ള ചിരിപ്പിക്കുന്ന ചില ‘മനോഹരമായ ആചാരങ്ങളും’ എല്ലാം കൂടെച്ചേര്‍ന്ന് പൊങ്ങച്ചത്തിന്‌ കാപട്യത്തിലുണ്ടായതു പോലെയാണ്‌ ഇന്ന് നമ്മുടെ കല്യാണ ചടങ്ങുകള്‍..
ഈ പറഞ്ഞതിന്റെയൊക്കെ ഒരു രത്ന ചുരുക്കം:
“മുന്‍പേ നടന്ന ഗോക്കള്‍” അങ്ങനെ പലതും ചെയ്തിട്ടുണ്ടാവും , എന്നു വെച്ച് നമ്മളെന്തിനാണ്‌ ഹേ അതൊക്കെ അങ്ങനെ തന്നെ പിന്തുടരുന്നത്? അഥവാ “പിന്‍പേ ഗമിക്കുന്നത്”? ഒന്നു മാറി ചിന്തിച്ചുകൂടെ? അല്ല, എന്താ പ്രശ്നംന്ന് നോക്കാല്ലോ…!!

Add to FacebookAdd to DiggAdd to Del.icio.usAdd to StumbleuponAdd to RedditAdd to BlinklistAdd to TwitterAdd to TechnoratiAdd to Yahoo BuzzAdd to Newsvine

കോപ്പന്‍‌ഹേഗന്‍ വിരല്‍ ചൂണ്ടുന്നത്

Posted ഡിസംബര്‍ 7, 2009 by Bijin | ബിജിന്‍
Categories: രാഷ്ട്രീയം, ലേഖനം

Tags: , ,

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്  ഒരു ധാരണ ഉണ്ടാക്കാമെന്ന പ്രതീക്ഷയില്‍ ലോകരാഷ്ട്രങ്ങള്‍ കോപ്പന്‍‌ഹേഗനില്‍ സമ്മേളിക്കുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സമ്മേളനം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ലോകമെമ്പാടും നടക്കുന്ന ചര്‍ച്ചകളുടെയും അതു വഴി ഉരുത്തിരിഞ്ഞു വരുന്ന ധാരണകളുടെയും ഒരു സ്റ്റേജ് പെര്‍ഫൊര്‍മന്‍‍സായിരിക്കും അവിടെ മിക്കവാറും നടക്കുക. അതിനാല്‍ തന്നെ സമ്മേളനത്തിന്റെ അവസാനം ആരും അത്ഭുതങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.

അരപ്പട്ടിണിയും അരക്ഷിതാവസ്ഥയും വ്യവസ്ഥിയിന്മേല്‍ വര്‍ധിച്ചു വരുന്ന അവിശ്വാസവും അസന്തുലിതമായ സാമ്പത്തിക വളര്‍ച്ചയുടെ ഉപോല്പ്പന്നമെന്നോണം സം‌ഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണവും എല്ലാം ചേര്‍ന്ന് ഒരു വല്ലാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്ന പാവങ്ങളുടെ പേരിലായിരിക്കും നമ്മുടെ പ്രതിനിധികള്‍ കോപ്പന്‍‌ഹേഗനില്‍ വാദഗതികള്‍ നിരത്തുക എന്ന് പ്രതീക്ഷിക്കാം. അതേ സമയം പടിഞ്ഞാറിന്റെ മുന്‍പില്‍ മുട്ടിടിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഒട്ടേറെ ആശങ്കകള്‍ ഉയര്‍ത്തുന്നു. സമീപകാലത്ത് ഇന്ത്യന്‍ നിലപാടുകളില്‍ വന്ന ചാഞാട്ടമാണ്‌ ഇത്തരം ആശങ്കകളുടെ മുഖ്യ നിദാനം.

ശാസ്ത്ര ലോകത്ത് ഇന്നും തുടരുന്ന ചില പ്രതിവാദങ്ങള്‍ ഒഴിച്ചാല്‍, ഔദ്യോഗിക തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും അതിന്റെ പ്രശ്നങ്ങളെ പറ്റിയും നല്ല അവബോധം വന്നിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ ചരിത്ര പരമായ ഉത്തരവാദിത്വം കണക്കിലെടുക്കുകയും ഭൂമിയുടെ മൊത്തം താല്പര്യം മുന്‍‌നിര്‍ത്തി സാങ്കേതിക വിദ്യയുടെ ലഭ്യത (ബൗദ്ധിക സ്വത്തവകാശത്തിന്റെ ചതിക്കുഴികളില്ലാതെ) ഉറപ്പു വരുത്തുകയും സമ്പത്തിക നിധി രൂപീകരിക്കുകയും ചെയ്താല്‍ മാത്രമേ പ്രത്യാശയ്ക്കു വകയുള്ളൂ. ഇന്ത്യയുടെയും ഈ രാജ്യം നേതൃത്വം കൊടുക്കുന്ന ഒരു ചേരിയുടെയും ഈ പ്രഖ്യാപിത നിലപാടില്‍ ജയറാം രമേഷും കൂട്ടരും എത്ര മാത്രം വെള്ളം ചേര്‍ക്കും എന്നതാണ്‌ ഇനിയുള്ള ദിവസങ്ങളില്‍ കാത്തിരുന്നു കാണേണ്ടത്.

നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ക്രമങ്ങള്‍ പാടെ മാറ്റിമറിക്കുന്ന രീതിയിലുള്ള ഒരു മാറിചിന്തിക്കല്‍ ഇല്ലെങ്കില്‍ ആഗോളതാപനം എന്ന പ്രശ്നം അപരിഹാര്യമായി അങ്ങനെ തന്നെ കിടക്കും. മറ്റൊരു പോംവഴി ആഘാതം പരമാവധി കുറയ്ക്കുക എന്നതാണ്‌. ഇതു തന്നെയായിരിക്കണം കോപ്പന്‍‌ഹേഗനില്‍ പത്ത് ദിവസം നടക്കുന്ന വാദപ്രതിവാദങ്ങളില്‍ പങ്കെടുക്കുന്നവരുടെയും ഉള്ളിലിരിപ്പ്, പുറത്ത് പറയുന്നില്ലെങ്കിലും.

1 + (-1) = 0  എന്ന രീതിയിലുള്ള കാര്‍ബ്ബണ്‍ വിപണന രീതികളിലൂടെ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനുള്ള വികസിത ലോകത്തിന്റെ ശ്രമം ആതിഥേയരായ ഡെന്മാര്‍ക്കിന്റെ നിര്‍ദ്ദേശങ്ങളിലൂടെ വെളിവാക്കപ്പെട്ടു. ഈ കുരുക്കില്‍ നമ്മളും വീഴുമോ എന്നു ഉറപ്പിച്ചു പറയാന്‍ ഇനിയും കാത്തിരിക്കണം.  ഇതു വരെ കൂടെ നിന്ന ഒരു ബ്ലോക്കിനെ വഞ്ചിച്ച് ജി-20 ല്‍ ചേരുന്നതായിരിക്കും നമ്മുടെ ‘നിലവാര’ത്തിന്‌ ചേര്‍ന്നത് എന്ന് ജയറാം രമേഷ് മന്മോഹന്‍ സിങിന്റെ ചെവിയില്‍ ഓതിയ വാര്‍ത്ത ഈയിടെ പുറത്തു വന്നതാണല്ലോ. ഇതിന്റെ കൂടെ വായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട് – അമേരിക്കന്‍ ഇന്ത്യക്കാരായ കുറേ ശാസ്ത്രജ്ഞര്‍  തുടര്‍ച്ചയായി ലേഖനങ്ങളും, സെമിനാറുകളും ഒക്കെ വഴി ഇന്ത്യയുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടത്തിയിരുന്നു.

ദീര്‍ഘവീക്ഷണത്തോടെയുള്ള ചില ചുവടുകള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു എന്നത് വിസ്മരിക്കുന്നില്ല. എട്ട് കാലാവസ്ഥാ മിഷനുകള്‍ പ്രഖ്യാപിച്ച് അവയില്‍ രണ്ടെണ്ണം ഇതിനകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അതിശക്തമായ ബോധവല്‍ക്കരണ യജ്ഞമാണ്‌ ഇതിന്റെ അടുത്തപടിയായി വേണ്ടത്. ഇവിടെയാണ്‌ ഭരണകൂടത്തിന്റെ ദിശാബോധവും ഇഛാശക്തിയും പരീക്ഷിക്കപ്പെടുക. ഈ വെല്ലുവിളി എത്ര മാത്രം അത്മാര്‍ഥമായി ഏറ്റെടുക്കുവാന്‍ നമുക്കു കഴിയുന്നു എന്നതിനനുസരിച്ചിരിക്കും ഇനി വരുന്ന നാളുകളില്‍ ലോക ക്രമത്തില്‍ നമ്മുടെ സ്ഥാനം. അല്ലാതെ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയായിരിക്കില്ല.

പത്രങ്ങള്‍ വിഴുങ്ങിയ വനിതാ സം‌വരണ ബില്‍

Posted സെപ്റ്റംബര്‍ 17, 2009 by Bijin | ബിജിന്‍
Categories: ലേഖനം

Tags: , , ,

ഫോര്‍ത്ത് എസ്റ്റേറ്റിന്‌ ജനാധിപത്യത്തില്‍ അതിന്റേതായ സ്ഥാനമുണ്ട്. അതിന്റെ പ്രാധാന്യം സമൂഹം മനസ്സിലക്കിയതു കൊണ്ട് തന്നെയാണ്‌ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റാറുള്ളതും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരാറുള്ളതും. അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പുമെല്ലാം നീറുന്ന ഓര്‍മ്മകളായി ഇന്നും പ്രസക്തമാണ്‌. ഇത്രയും പറയുന്നത് മാധ്യമ മേഖലയ്ക്ക് സമൂഹം കല്പ്പിച്ചു കൊടുത്ത ഈ സ്വാതന്ത്ര്യം ചില മുന്‍‌വിധികളുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഓര്‍മ്മപ്പെടുത്താനാണ്‌.
ജനപക്ഷ ചിന്തയുടെയും നിഷ്പക്ഷതയുടെയും അന്ത:സത്ത കലര്‍പ്പ് കലരാതെ സൂക്ഷിക്കും എന്ന മുന്‍‌വിധി.

2009 സെപ്റ്റംബര്‍ 16നു കേരള നിയമസഭ സുപ്രധാനമായ ഒരു ബില്‍ പാസാക്കി നിയമമാക്കി. ഇതിന്റെ പ്രാധാന്യം അറിയാത്തതു കൊണ്ടല്ല നമ്മുടെ പല ‘നിഷ്പക്ഷ’ മാധ്യമങ്ങളും ആ വാര്‍ത്ത മുക്കിയത്. 1994 ലെ പഞ്ചായത്ത് രാജ്,മുനിസിപ്പല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി റിപ്പോര്‍ട്ട് ചെയ്ത രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. മാതൃഭൂമിയിലോ മനോരമയിലോ മഷിയിട്ട് നോക്കിയിട്ടു പോലും ഈ വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ല. (ഇനി എന്റെ അന്വേഷണത്തിന്റെ പ്രശ്നമാണെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കുക. വിനയത്തോടെ തിരുത്തുന്നതായിരിക്കും).

ദേശാഭിമാനിയും കേരള കൗമുദിയും ദീപികയും ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത എങ്ങനെ മനോരമയും മാതൃഭൂമിയും കാണാതെ പോയി? എന്റെ ഫോക്കസ് മാതൃഭൂമിയിലായിരുന്നു. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ (ഭരണ സമിതികളിലും സ്റ്റാന്‍ഡിംഗ് കമ്മറ്റികളിലും അടക്കം) 50 ശതമാനം സ്ത്രീ സ‌ം‌വരണം നിയമത്തിലൂടെ ഉറപ്പു വരുത്തിയത് ഒരു വാര്‍ത്തയേ അല്ലേ? വിരുദ്ധാഭിപ്രായങ്ങള്‍ സ്വാഭാവികം, പക്ഷേ ഇതു എത്രയോ താഴ്ന്നു പോയി. “ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമില്ല” എന്ന് ജനങ്ങളുടെ മുഖത്ത് ആട്ടുന്ന രീതിയാണിത്.

മാതൃഭൂമിയുടെ ഇരട്ടത്താപ്പിന്‌ ചില സാക്ഷ്യങ്ങള്‍:

ആഗസ്റ്റ് മാസം 27ന്‌ ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇവിടെ. കേന്ദ്ര സര്‍ക്കാര്‍ സമാന സ്വഭാവമുള്ള ബില്ലിന്‌ അംഗീകാരം നല്‍കിയതാണ്‌ വാര്‍ത്ത. അപ്പോ വാര്‍ത്ത കൊടുക്കാം, സര്‍ക്കാരാണ്‌ അഥവാ ഭരണകക്ഷിയാണ്‌ പ്രശ്നം.

കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലിനെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി എന്നത് രസകരമായ മറ്റൊരു വസ്തുത. ഇതാ ലിങ്ക്.
(വെറും ” കണ്‌ട്രികളായ മലയാളീസ് ” ഇംഗ്ലീഷ് എഡിഷന്‍ വായിക്കില്ല എന്നു വീരന്‍ കരുതിയോ ആവോ !!)

അറിയാനുള്ള അവകാശം നിഷേധിക്കുന്ന ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇത്തരം സമീപനങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലേ?

കുടുംബവാഴ്ച – പുതിയ എപ്പിസോഡ്

Posted സെപ്റ്റംബര്‍ 4, 2009 by Bijin | ബിജിന്‍
Categories: രാഷ്ട്രീയം

Tags: , ,

അങ്ങനെ വീണ്ടും ഇതാ മറ്റൊരു മകന്‍ കൂടി. ആന്ധ്രാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജഗന്മോഹന്‍ റെഡ്ഡിയെ ‘നിര്‍ബന്ധി’ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എത്ര ആലോചിചിട്ടും കോണ്‍ഗ്രസ്സിന്റെ ഈ അസുഖം മനസ്സിലാവുന്നില്ല. എസ്.പി, എന്‍.സി.പി, ടി.ഡി.പി, ജനതാ ദളുകള്‍ (യു ഒഴിച്ച്), നാഷണല്‍ കോണ്‍ഗ്രസ്, ശിവസേന, ഡി.എം.കെ, ഒരു പരിധി വരെ ബി.ജെ.പിയിലും ബന്ധുരാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടെന്ന വസ്തുത മറക്കുന്നില്ല. ഈ പട്ടികയിലെ മിക്ക പാര്‍ട്ടികളുടെയും അസ്ഥിത്വം തന്നെ ഒന്നോ രണ്ടോ വ്യക്തികളെ ചുറ്റിപറ്റിയാണ്‌ എന്നതാവാം കാരണം. കോണ്‍ഗ്രസ്സിന്റെ നിലനില്പ് നെഹ്രു-ഗാന്ധി കുടുംബത്തിന്റെ അടുക്കളഭാഗത്ത് തന്നെയാണ് എന്നതും ഒരു വസ്തുതയാണ്‌. നട്ടെല്ല് ജന്മനാ ഇല്ലാതായാല്‍ പറഞ്ഞിട്ട് കാര്യമില്ല.

പക്ഷേ ഇവിടെ കാര്യങ്ങള്‍ അത്ര നിസ്സാരമല്ല. ഏതൊരു നേതാവ് അകാലത്തില്‍ മരിച്ചാലും കുടുംബാംഗങ്ങള്‍ അധികാരത്തില്‍ അവരോധിക്കപ്പെടണം എന്ന എഴുതപ്പെടാത്ത നിയമം എങ്ങനെ നടപ്പാക്കപ്പെടുന്നു എന്നത് പൊതു ചര്‍ച്ചയ്ക്ക് വിധേയമാകേണ്ട വിഷയമാണ്‌. സര്‍ക്കാര്‍ സര്‍‌വീസിലിരുന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ജോലി കിട്ടാന്‍ ഈ നാട്ടില്‍ എത്ര ഫയലുകള്‍ പൊക്കണമെന്നും എത്ര പേരെ കാണണമെന്നും ആലോചിച്ചാല്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ലാഘവബുദ്ധി എത്ര മാത്രം അപഹാസ്യമാണെന്ന് മനസ്സിലാകാന്‍.

ജഗന്മോഹന്‍ റെഡ്ഡി ഇതാദ്യത്തെ ഉദാഹരണമല്ലല്ലോ. വിമാനം ഓടിച്ചു നടന്ന ആളെ പിടിച്ച് പ്രധാനമന്ത്രി ആക്കിയ ടീമല്ലേ.. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശം സഞയ് ഗാന്ധിയുടെ മരണത്തോടെയായിരുന്നു (1980). ‘നിര്‍ബന്ധം’ തന്നെയായിരുന്നു കാരണം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വധിക്കപ്പെട്ട ഒഴിവിലേക്ക് പ്രധാനമന്ത്രിയായി ‘നിയോഗം’. ഇവിടെയും ‘നിര്‍ബന്ധം’ പ്രധാന പങ്ക് വഹിച്ചിരുന്നു. നിര്‍ബന്ധത്തിന്റെ മറ്റ് ഉദാഹരണങ്ങള്‍ സോണിയ ഗാന്ധിയുടെ കാര്യത്തിലും രാഹുലിന്റെ കാര്യത്തിലും നാം കണ്ടതുമാണല്ലോ. (പ്രിയങ്കയെ പലരും ചേര്‍ന്ന് ഒരുപാട് നിര്‍ബന്ധിക്കുന്നണ്ട്.. എന്തു ചെയ്യാന്‍ ആയമ്മ ‘ഇതുവരെ’ വഴങ്ങിയിട്ടില്ല).

തിരിച്ച് പ്രധാന വിഷയത്തിലേക്ക് വരാം. ഇവിടെ നിര്‍ബന്ധിക്കുന്നവര്‍ ആരാണ്‌? ഇത്തരം കുടുംബവാഴ്ച്ചകള്‍ എന്തുകൊണ്ടാണ്‌ ശക്തമായി എതിര്‍ക്കപ്പെടാത്തത്? മാധവറാവു സിന്ധ്യയ്ക്ക് ജ്യോതിരാദിത്യയും രാജേഷ് പൈലറ്റിന്‌ സച്ചിനും സുനില്‍ദത്തിന്‌ പ്രിയാദത്തും പകരക്കാരാകുന്നതിന്റെ യുക്തി അന്വേഷിച്ച് വെറുതേ സമയം കളയുന്നതില്‍ കാര്യമില്ല. യാതൊരു യുക്തിയുമില്ല എന്നത് തന്നെ കാരണം. ആരുടെയൊക്കെയോ താല്പര്യങ്ങള്‍ ആണ് ഇതിന്റെ പുറകില്‍ എന്ന സംശയത്തിലേക്കാണ്‌ ചരിത്രം വിരല്‍ചൂണ്ടുന്നത്. ഒരു കോക്കസിന്റെ നിയന്ത്രണത്തിലാണ്‌ കോണ്‍ഗ്രസ് പാര്‍ട്ടി. അതിന്റെ political interface മാത്രമാണ്‌ സോണിയാഗാന്ധി. അതുപോലെയാകണമെന്നില്ല ആന്ധ്രയിലെ കാര്യം. എന്നാലും ‘നിര്‍ബന്ധ ബുദ്ധി’ കളുടെ ശല്യം അവിടേയും കൂടുതലാണ്‌.

അപകടമരണത്തിന്റെ പശ്ഛാത്തലത്തിലാവുമ്പോള്‍ അധികമാരാലും എതിര്‍ക്കപ്പെടാതെ സ്ഥാനരോഹണം നടക്കുന്നു. അതുകൊണ്ട് തന്നെ രാജശേഖര റെഡ്ഡിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം dynasty politicsന്റെ പുതിയ ഒരേട് കൂടി ഇന്ത്യക്ക് സമ്മാനിച്ച കോണ്‍ഗ്രസ്സിന്റെ മഹത്തായ പാരമ്പര്യത്തിന്റെ മുന്‍പില്‍ നമിക്കുന്നു.. (ഇതെല്ലാം കണ്ടോണ്ടിരിക്കുന്ന കോണ്‍ഗ്രസ്സുകാരേ.. കഷ്ടം..)

അളവുകോലുകള്‍

Posted ജൂലൈ 26, 2009 by Bijin | ബിജിന്‍
Categories: കഥ

Tags: , , , ,

“മണിയെത്രയായി?” എന്നു ചോദിച്ചതിനു ശേഷമാണ്‌ അയാള്‍ വാച്ച് ധരിച്ചിരുന്നില്ല എന്ന് ഞാന്‍ ശ്രദ്ധിച്ചത്. ഉത്തരത്തിന്റെ അപ്രസക്തി ഞങ്ങള്‍ രണ്ട് പേര്‍ക്കും ബോധ്യപ്പെട്ടത് കൊണ്ടാവണം ഹൃദ്യമായ ഒരു പുഞ്ചിരി മാത്രം കൈമാറി വീണ്ടും ബസ് സ്റ്റോപ്പിലെ അപരിചിതത്വത്തിലേക്ക്‌ വഴിമാറി.

അല്പം കഴിഞ്ഞ് അയാള്‍ എന്നോടു ചോദിച്ചു, “സമയം പിടികിട്ടിയോ?”
“ഇല്ല.”
“എന്തേ?”
“ഒന്നുമില്ല, നിങ്ങള്‍ക്കെങ്കിലും ഇപ്പൊ സമയം നല്ലതാണോ എന്നറിയാന്‍ ചോദിച്ചതാ..”

പിന്നീട് കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചു. പല വാചകങ്ങളും മുഴുമിപ്പിക്കാതെ അയാള്‍ നിര്‍ത്തുകയായിരുന്നു. മറ്റ് ചിലത് അര്‍ഥരഹിതവും. പക്ഷേ ഒരടുപ്പം തോന്നി. അപരിചിതര്‍ കാശ് അടിച്ചുമാറ്റിയ അനുഭവങ്ങള്‍ ഒന്നിലധികം ഉണ്ടെങ്കിലും ഒരു നിമിഷത്തേക്ക് അവയെല്ലാം മറന്ന് ഞാന്‍ അയാളോട് ചോദിച്ചു “മദ്യപിക്കുമോ?”
“ഉം”

തിരക്കിനെ മുറിച്ച് കടന്ന് എതിര്‍‌വശത്തുള്ള വോള്‍ഗ ബാറിലേക്ക് ഞങ്ങള്‍ നീങ്ങി. ഗ്ലാസ്സിലെ മൂവന്തിയെ കുറിച്ച് അയാള്‍ കുറച്ച്നേരം വാചാലനായി. ആശയത്തിന്‌ എന്‍.എസ് മാധവന് കടപ്പാടും പറഞ്ഞു. വീണ്ടും മൗനം. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ നല്ലൊരു സ്പെസിമെന്‍ ആണെന്ന് തോന്നി.

“എനിക്ക് സഹായിക്കാന്‍ കഴിയുന്നത് വല്ലതുമാണ്‌ നിങ്ങളുടെ പ്രശ്നമെങ്കില്‍…”

“ഞാന്‍ പറയാം. കാരണം നിങ്ങളോട് എന്തോ ഒരു സ്നേഹം തോന്നുന്നു.”
ഞാന്‍ പ്രോത്സാഹിപ്പിച്ചു.

“നിങ്ങള്‍ക്ക് അച്ഛനമ്മമാരുണ്ടോ?” അയാള്‍ ചോദിച്ചു.
“ഉവ്വ്.”
“എനിക്കുമുണ്ട്…    സഹോദരങ്ങള്‍?”
“ഒരേട്ടനും ഒരനിയത്തിയും.”
“എനിക്കൊരു പെങ്ങള്‍ മാത്രം. അഞ്ച് വയസ്സിനിളയത്.”

വീണ്ടും മൗനം.. ഒരു മന:ശ്ശാസ്ത്ര വിദ്യാര്‍ഥിയുടെ എല്ലാ കഴിവുകളുമുപയോഗിച്ച് ആ മൗനത്തിലൂടെ ഒരു ചാലകത്തിനായി ശ്രമിക്കുകയായിരുന്നു ഞാന്‍. അതിനിടയില്‍ അയാള്‍ വീണ്ടും ചോദിച്ചു:

“നിങ്ങള്‍ എന്തു ചെയ്യുന്നു?”

“ലെക്‌ചറാണ്. ഇവിടെ യൂണിവേര്‍സിറ്റിയില്‍.”  എന്റെ വക ഒരു അര്‍‍ധസത്യം.

“സുഹൃത്തുക്കളുണ്ടോ?”

“നിങ്ങളടക്കം ധാരാളം പേര്‍..” ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

“എന്നെ ഒരു സുഹൃത്തായി കരുതുന്നുവോ?” എന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. ഞാനയാളുടെ കണ്ണുകളില്‍ തന്നെ നോക്കി.
“ഒരു തരത്തിലും പിടി തരുന്നിലല്ലോ..” ഞാന്‍ മനസ്സില്‍ പറഞ്ഞു.

“എനിക്കുമുണ്ട് അച്ഛന്‍, അമ്മ, സഹോദരി, സഹപ്രവര്‍‌ത്തകര്‍, കുറേ സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍, മറ്റ് സാമൂഹ്യ ബന്ധങ്ങള്‍, സംഘടനകള്‍, രാഷ്ട്രീയം……..      പക്ഷേ എന്റെ identity നിങ്ങളുടേത് പോലെയല്ല. എന്നെ ഒരു മകനായോ സഹോദരനായോ സുഹൃത്തായോ പൗരനായോ കാണാന്‍ അവരാരും ഒരുക്കമല്ല…  എന്റെ ചിത്രങ്ങള്‍‌ക്കും ശില്‍‌പ്പങ്ങള്‍‌ക്കു പോലും അതേ identity…” അയാള്‍ അപ്പോഴും കയ്യിലെ പിടി വിടാതെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കുകയായിരുന്നു.

“Are you a…..?”
“A gay..” അയാള്‍ തന്നെ മുഴുമിച്ചു, “ഞാന്‍ വീണ്ടും ചോദിക്കട്ടേ, എന്നെ നിങ്ങള്‍ ഒരു സുഹൃത്തായി കരുതുന്നുവോ?”

“അത്‌.. പിന്നെ..”  അയാളുടെ നോട്ടവും കൈ പിടിച്ച രീതിയും … എനിക്കെന്തോ ആകപ്പാടെ ഒരു പന്തികേട് പോലെ തോന്നി.

കയ്യിലെ പിടിവിട്ട്, നൂറിന്റെ രണ്ട് നോട്ടുകള്‍ മേശപ്പുറത്തിട്ട് അയാള്‍ വേഗത്തില്‍ നടന്നുപോയി…

******

ഞായറാഴ്‌ച്ചയുടെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴാണ്‌ ആ എസ്.എം.എസ് കണ്ടത്.

“ചെക്ക്  യുവര്‍ ഇമെയില്‍”. ഇവന്റെ വല്ല കേസിനും സൈക്കോളജിസ്റ്റിന്റെ സഹായം വേണമായിരിക്കും.

ഉറക്കച്ചടവിനിടയില്‍ ഇമെയില്‍ വായിച്ചു..

“I need your help.. attached is a suicide note.. tell me if this gives you some clue..”
ഞാന്‍ ആ അറ്റാച്മെന്റ് തുറന്ന് വായിച്ചു..

“ഒരു പെണ്ണിന്റെ കൈ പിടിക്കുമ്പോഴോ കണ്ണില്‍ നോക്കി സംസാരിക്കുമ്പോഴോ നിങ്ങളുടെ ഉള്ളില്‍ അവളെ എങ്ങനെ bedroom ല്‍ എത്തിക്കാം എന്ന ചിന്തയായിരിക്കാം ചിലപ്പോള്‍.. പക്ഷേ എന്നെ അതേ കോലുകൊണ്ട് അളക്കരുത്. I wouldn’t have asked anything more than my identity……. നിങ്ങളത് മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിന്റെ ആവശ്യം വരില്ലായിരുന്നു… “

എന്ത് കൊണ്ട് ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടുന്നു?

Posted മേയ് 29, 2009 by Bijin | ബിജിന്‍
Categories: രാഷ്ട്രീയം

Tags: , , ,

ചില കാര്യങ്ങള്‍ അങ്ങനെയാണ്‌. നിങ്ങള്‍ തെരുവിലിറങ്ങി വിളിച്ചുകൂവി നടന്നതുകൊണ്ടോ ലേഖനമെഴുതിയതുകൊണ്ടോ കാര്യമില്ല.
ശ്രദ്ധിക്കപ്പെടരുത് എന്ന് ചിലര്‍ തീരുമാനിച്ചാല്‍ അതങ്ങനെതന്നെ നടക്കും. കേരളത്തിലെ വ്യവസായ രംഗത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി കാണുന്ന പുതിയ ദിശാബോധം തന്നെയാണ്‌ വിഷയം.
പ്രേരകമായത് വ്യവസായ മന്ത്രി എളമരം കരീമിന്റെ ലേഖനം ജാഗ്രതയില്‍ വായിക്കാനിടയായതും.

ലോക്സഭാ തിരഞ്ഞെടുപ്പും ഫലവും വിശകലനവും ആത്മപരിശോധനയും എല്ലാം നിറഞ്ഞ് നില്‍ക്കുന്ന കാലഘട്ടത്തിലായിപ്പോയി എന്നതുകൊണ്ട് മാത്രമാണോ തുല്യതയില്ലാത്ത ഈ നേട്ടം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്? സംശയമാണ്‌.

കേരളത്തിലെ ഒരു വ്യവസായമന്ത്രിക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
കോടികളുടെ ലാഭക്കണക്ക് മാത്രമല്ല ഇങ്ങനെ പറയാനുള്ള പ്രേരണ. വ്യക്തമായ ഒരു കാഴ്ച്ചപ്പാടും അതിന്റെ അടിസ്ഥാനത്തിലുള്ള പരിപാടികളുമാണ്‌ വിപ്ലവകരമായ ഈ മാറ്റത്തിന്‌ പുറകിലെ ഊര്‍ജ്ജം.  തീര്‍ച്ചയായും ഗഹനമായ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണിത്. പ്രത്യേകിച്ച് വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ അടിസ്ഥാനമേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ മൂലധനത്തിന്‌ പൂര്‍ണ്ണമായും വഴിമാറിക്കൊടുക്കണമെന്നുമുള്ള മുതലാളിത്ത പ്രഘോഷണങ്ങള്‍ വേദവാക്യങ്ങളായെടുക്കുന്ന ഒരു ശ്രേഷ്ഠവിഭാഗം ഭരണകൂടങ്ങളിലും മാധ്യമ സാംസ്കാരിക രംഗങ്ങളിലും നിര്‍ണായകസ്വാധീനമുള്ള ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍. കേവലം എളമരം കരീം എന്ന വ്യക്തിയുടെ നേട്ടമെന്ന നിലയിലോ കേരള സര്‍ക്കാരിന്റെ നേട്ടമെന്ന നിലയിലോ മാത്രം ഇതിനെ ഒതുക്കി നിര്‍ത്തുന്ന കാപട്യമാണ്‌ തിരിച്ചറിയപ്പെടേണ്ടത്. ഇടത് സര്‍ക്കാറിന്റെ ഭരണ നേട്ടം തന്നെയാണെന്ന വസ്തുത ഉള്ളിന്റെയുള്ളില്‍ തിരിച്ചറിഞ്ഞാല്‍‌പ്പോലും ആ ഒരൊറ്റ കാരണംകൊണ്ടൊരു സം‌വാദത്തിന്‌ കൂട്ടാക്കാത്ത നല്ലൊരു ശതമാനം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന തിരിച്ചറിവാണ്‌ സങ്കുചിതമായ തലങ്ങളില്‍ ഈ വിഷയം ഒതുക്കപ്പെട്ടത്.  പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ സാമ്പത്തിക നിലപാടുകളുടെയോ തലങ്ങളിലേക്ക് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍‌ച്ചകള്‍ ഉയരാത്തതിനു പുറകിലും ഇത്തരം സ്ഥാപിത താല്പര്യങ്ങള്‍ തന്നെയാണ്‌.

ഒരുകാലത്ത് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍‌ക്കും വിഷയമായ കേരളമോഡലിന്റെ ചില മിന്നലാട്ടങ്ങള്‍ ഈ മാറ്റങ്ങളില്‍ വ്യക്തമാണ്‌. ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈ വ്യവസായ നയവും അതിന്റെ പ്രത്യക്ഷമായ വിജയവും മുഖ്യമായും രണ്ട് വാദമുഖങ്ങളെയാണ്‌ ഖണ്ഡിക്കുന്നത് – കേരളത്തിലെ ഇടതുപക്ഷം പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പൂര്‍‍‌ണ്ണമായും വലത്തോട്ട് പോയി എന്നതാണ്‌ ആദ്യത്തേത്. (വ്യതിയാനങ്ങള്‍ ഇല്ലെന്നല്ല. പൊതുസമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ പലതും കമ്മ്യൂണിസ്റ്റ്കാരിലും പ്രതിഫലിക്കുന്നുണ്ട്) . ‘പഴഞ്ചന്‍’  എന്ന മുദ്രകുത്തലും, കാര്യക്ഷമത എന്നത് സ്വകാര്യ മൂലധനത്തിന്റെ മാത്രം ഉല്പ്പന്നമാണെന്നതാണ്‌ പൊളിഞ്ഞ രണ്ടാമത്തെ വാദം. ഇതു രണ്ടിന്റേയും ഉദ്ദേശം ഒന്നാണെങ്കിലും രണ്ട് വ്യത്യസ്ഥ വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള വാദങ്ങളാണ്‌.  അതുകൊണ്ട് തന്നെയാണ്‌ ഈ രണ്ടിന്റെയും മുനയൊടിക്കാന്‍ പ്രാപ്തിയുള്ള ദിശാബോധമുള്ള ഇത്തരം പ്രവര്‍‌ത്തനങ്ങളെ അന്ധകാരത്തിലാഴ്ത്താന്‍ സംഘടിത ശ്രമം നടക്കുന്നത്.

സര്‍‌ക്കാറിനും മന്ത്രിക്കും വകുപ്പിനും തൊഴിലാളികള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഒരു ആശങ്കയും പങ്കു വെയ്ക്കട്ടെ:

പുതിയതും പഴയതുമായ വ്യവസായ ശാലകള്‍ പുനര്‍ജന്മം കിട്ടി വരുമ്പോള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ഉള്ളതു നേരിടുന്നതിലും പതിവ് രീതികള്‍ വിട്ട് കൂടുതല്‍ ഉത്തരവാദിത്വബോധം കമ്പനികളില്‍ നിന്ന് പ്രതീക്ഷിക്കാമോ?